ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെലോ നോട്ടീസ്
കൊച്ചി: പത്തനംതിട്ട മൂക്കാട്ടുതറയിൽ നിന്ന് നാല് വർഷം മുമ്പ് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താൻ ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ സി ബി ഐ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. ജസ്‌ന എവിടെയാണെന്നത് സംബന്ധിച്ച് സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് യെലോ നോട്ടിസ് ഇറക്കിയത്. ജസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ എന്നിവയും ഇന്‍റർപോളിന് കൈമാറിയിട്ടുണ്ട്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജെസ്നയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.
2021 ഫെബ്രുവരി 19 നാണ് ജസ്ന തിരോധാന കേസിൽ കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹൈകോടതിയെ സമീപിച്ചിരുന്നു.
ലോക്കല്‍ പൊലീസും ശേഷം ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. കാര്യമില്ലാതെ വന്നതോടെ പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈകോടതി സി ബി ഐക്ക് വിട്ടത്.