പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത പ്രഹരം; കെ.സുധാകരന്‍

google news
k sudhakaran

തിരുവനന്തപുരം: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് സര്‍വകലാശാല നിയമനങ്ങൾ നടത്തിയ സി.പി.എമ്മിന്റെ അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കുമേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ.

“മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ, കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്നും റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നുമുള്ള കോടതി വിധി സ്വാഗതാര്‍ഹമാണ്. സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവര്‍ണർ പ്രിയയുടെ നിയമനത്തിനെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരസ്യ പിന്തുണയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും നൽകിയത്. ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും വൈസ് ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് എടുത്ത് കളയാനുള്ള സർക്കാർ നീക്കം പിന്‍വാതില്‍ നിയമനങ്ങളിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനാണ്”, സുധാകരൻ പറഞ്ഞു.

“എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ പ്രഥമ ഉദാഹരണമാണ് പ്രിയയുടെ നിയമനം. കെ.ടി.യു, കുഫോസ് വിസി നിയമനങ്ങൾ റദ്ദാക്കിയ കോടതി നടപടിയും സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തുറന്ന് കാട്ടുന്നതായിരുന്നു. സഖാക്കള്‍ക്കായി പിന്‍വാതില്‍ തുറന്നു വെച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണം. സര്‍വകലാശാലകള്‍ക്ക് പുറമേ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സി.പി.എം പാര്‍ട്ടി ഓഫീസിലെ പട്ടിക അനുസരിച്ചാണ് നിയമനം നടത്തുന്നത്. അതിന്റെ തെളിവാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടേയും പുറത്തു വന്ന നിയമന ശുപാര്‍ശ കത്തുകള്‍”, അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കളെ വഞ്ചിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഇത്തരത്തിൽ വെല്ലുവിളിക്കുകയും ചെയ്യുന്ന നാറിയ ഭരണം കേരളം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags