വാഹനാപകടങ്ങൾ വർധിക്കുന്നു ; ദേശീയപാതകളിൽ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക


ബംഗളൂരു: സംസ്ഥാനത്തെ ദേശീയപാതകളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താൻ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക. അപകടങ്ങൾ വർധിച്ചതിനൊപ്പം ദേശീയപാതകളിൽ നിയമലംഘനവും ഇരട്ടിയായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ബംഗളൂരു റൂറൽ, കോലാർ, രാമനഗര, തുമകൂരു തുടങ്ങി ബംഗളൂരുവിലും സമീപ പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പ് കാമറകൾ സ്ഥാപിക്കുക. കഴിഞ്ഞവർഷം 120 മുതൽ 160 കോടി രൂപവരെയാണ് ഗതാഗത നിയമലംഘനങ്ങൾക്കായി സർക്കാറിന് പിഴയായി ലഭിച്ചത്. ബംഗളൂരു റൂറലിൽ ദേവനഹള്ളി-ചിക്കബല്ലാപുര റോഡ്, നെലമംഗല, ദൊബ്ബസ്പേട്ട്, ഹൊസക്കോട്ടെ, ഹൊസക്കോട്ടെ-ഗൗരിബിദനൂർ റോഡ്, എച്ച് ക്രോസ്, ദൊഡ്ഡബല്ലാപുര എന്നിവിടങ്ങളിലാണ് എ.ഐ കാമറകൾ സ്ഥാപിക്കുക. രാമനഗര-ചന്നപട്ടണ റോഡ്, രാമനഗര-കനകപുര റോഡ് എന്നിവിടങ്ങളിലും കോലാറിൽ കോലാർ സിറ്റി, കോലാർ-ബംഗാര പേട്ട് റോഡ്, കോലാർ-ശ്രീനിവാസപുര റോഡ് എന്നിവിടങ്ങളിലും തുമകൂരുവിൽ കുനിഗൽ റോഡ്, സിറ, മരലുക്കെരെ എന്നിവിടങ്ങളിലും എ.ഐ കാമറ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്.
മൈസൂരുവിൽ മൈസൂരു-ഊട്ടി റോഡ്, കഡകോല, ടി നരസിപുര, മൈസൂരു-എച്ച്.ഡി കോട്ട റോഡ്, മൈസൂരു-ഹുൻസൂർ റോഡ് എന്നിവിടങ്ങളിലും എ.ഐ കാമറകൾ സ്ഥാപിച്ചേക്കും.
അമിതവേഗം, സിഗ്നൽ മറികടക്കൽ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വൺവേ തെറ്റിക്കൽ, മൊബൈൽ ഉപയോഗം തുടങ്ങിയവ എ.ഐ കാമറ സ്വയം കണ്ടെത്തി മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിലറിയിക്കും. വാഹന ഉടമകൾക്ക് തത്സമയംതന്നെ എസ്.എം.എസ് /ഇ-മെയിൽ അറിയിപ്പും ലഭിക്കുമെന്ന് അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ എസ്. മല്ലികാർജുൻ പറഞ്ഞു.