ഗുജറാത്തിൽ മയക്കുമരുന്നുമായി പിടിയിലായ 8 പാക്കിസ്ഥാനികൾക്ക് 20 വർഷം തടവ്
ഗുജറാത്ത് തീരത്ത് നിന്ന് 2015ൽ 6.96 കോടി രൂപ വിലമതിക്കുന്ന 232 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ ശിക്ഷ വിധിച്ചു. എട്ട് പാക്കിസ്ഥാൻ പൗരന്മാർക്കാണ് പ്രത്യേക കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചത്. എൻഡിപിഎസ് ആക്ട് കേസുകളുടെ പ്രത്യേക ജഡ്ജി ശശികാന്ത് ബംഗാറാണ് ശിക്ഷ വിധിച്ചത്.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം പരമാവധി 20 വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.
പ്രതികളുടെ കൈയിൽ നിന്ന് മൂന്ന് സാറ്റലൈറ്റ് ഫോണുകളും ജിപിഎസ് നാവിഗേഷൻ ചാർട്ടുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുമേഷ് പുഞ്ജ്‌വാനി ആവശ്യപ്പെട്ടു. ഇത് മറ്റ് മയക്കുമരുന്ന് കടത്തുകാർക്ക് ഒരു പാഠമാകുമെന്നും അവർ കൂട്ടിച്ചേർത്തു.