ഭോപ്പാലിൽ തെരുവുനായയെ കല്ലെറിഞ്ഞദളിത് സ്ത്രീക്കും മകൾക്കും ക്രൂര മർദനം
ഭോപാൽ: ദളിത് സ്ത്രീക്കും മകൾക്കും നേരെ നടുറോഡിൽ യുവാക്കളുടെ ക്രൂര മർദനം. അനിത മഹോർ മകൾ ഭാരതി എന്നിവർക്ക് നേരെയാണ് മധ്യപ്രദേശിൽ ആക്രമണം ഉണ്ടായത്. രണ്ട് യുവാക്കൾ ഇവരുടെ വീട് കയറി ആക്രമിക്കുകയും തുടർന്ന് റോഡിലിട്ട് വലിച്ചിഴയ്ക്കുകയുമായിരുന്നു ഉണ്ടായത്. ഈ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
അനിതയുടെ മകൻ തെരുവുനായയെ കല്ലെറിഞ്ഞത് യുവാക്കളെ പ്രകോപിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അംബാ സ്വദേശികളായ രാജേഷ് തോമർ, കുംഹെർ സിങ് തോമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തിനിരയായ അനിതയും മകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിതയുടെ ഇളയ മകൻ മാലിന്യം കളയാൻ പോയപ്പോള്‍ ആക്രമിക്കാൻ വന്ന തെരുവു നായയെ കല്ലെറിയുകയായിരുന്നു.
ഇത് കണ്ട യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വടിയും മാരകായുധങ്ങളുമുപയേഗിച്ച് അനിതയെയും മകളെയും ക്രൂരമായി മര്‍ദിച്ച് റോഡിലിട്ട് വലിച്ചിഴക്കുകയായിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതാണ് നടപടി എടുക്കാൻ ഏറെ സഹായകരമായത്.