ഒരു ദിവസം 4000 ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ ഉണ്ടാകുന്നതായി യുഎൻ;കണക്കുകൾ പുറത്തു

google news
 HIV testing

 


ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ. 
പുതിയ എച്ച്ഐവി അണുബാധകൾ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്. ലോകമെമ്പാടും ഓരോ ദിവസവും 4,000 ആളുകൾ രോഗബാധിതരാകുന്നു. എച്ച്ഐവി പ്രതിരോധത്തിലും ചികിത്സയിലേക്കുള്ള പ്രവേശനത്തിലും നിക്ഷേപം വർദ്ധിപ്പിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതായി ഐക്യരാഷ്ട്രസഭ ട്വീറ്റ് ചെയ്തു.

യുഎന്നിൻറെ എച്ച്ഐവി/എയ്‌ഡ്‌സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബൽ എച്ച്ഐവി റെസ്പോൺസ് എന്ന പഠനമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി ഉണ്ടായ പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞുവെന്നും തൽഫലമായി ദശലക്ഷക്കണക്കിന് ജീവനുകൾ അപകടത്തിലായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

2020 നും 2021 നും ഇടയിൽ ആഗോളതലത്തിൽ പുതിയ അണുബാധകളുടെ എണ്ണം 3.6 ശതമാനം കുറഞ്ഞു.
2016 ന് ശേഷമുള്ള ഏറ്റവും ചെറിയ വാർഷിക ഇടിവാണ് ഇത്. കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വർഷങ്ങളായി വാർഷിക എച്ച്ഐവി അണുബാധകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ആഗോള തലത്തിൽ എയ്‌ഡ്‌സ് പ്രതിരോധം അപകടത്തിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് 
യുഎൻഎയ്‌ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയനിമ പ്രസ്താവനയിൽ പറഞ്ഞു. എയ്ഡ്‌സ് ഓരോ മിനിറ്റിലും ഒരു ജീവൻ അപഹരിക്കുന്നു. ഫലപ്രദമായ എച്ച്ഐവി ചികിത്സാ സംവിധാനങ്ങൾ ഉണ്ടായിട്ടും 2021-ൽ 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്ന് വിന്നി ബയനി പറഞ്ഞു. 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ 17 ലക്ഷത്തിലേറെ പേർക്ക് എച്ച്‌ഐവി ബാധിച്ചതായി റിപ്പോർട്ട്. വിവരാവകാശ അപേക്ഷയ്ക്ക് നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

2011-12ൽ 2.4 ലക്ഷം ആളുകളിൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എച്ച്ഐവി പകരുന്നതായി രേഖപ്പെടുത്തിയപ്പോൾ 2020-21ൽ അത് 85,268 ആയി കുറഞ്ഞു. ആക്ടിവിസ്റ്റ് ചന്ദ്ര ശേഖർ ഗൗർ നൽകിയ വിവരാവകാശ ചോദ്യത്തിന് മറുപടിയായി 2011-2021 കാലയളവിൽ ഇന്ത്യയിൽ 17,08,777 പേർക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി ബാധിച്ചതായി ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (നാക്കോ) പറഞ്ഞു.

കോണ്ടം ഉപയോഗിക്കാതെ അടക്കമുള്ള ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി പിടിപെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ആന്ധ്ര പ്രദേശിലുള്ളവരാണ്. ആന്ധ്രയിലെ 3,18,814 പേർ ഒരു ദശകത്തിനിടെ എച്ച്‌ഐവി ബാധിതരായി. മഹാരാഷ്ട്ര (2,84,577), കർണാടക (2,12,982), തമിഴ്‌നാട് (1,16,536), ഉത്തർ പ്രദേശ് (1,10,911), ഗുജറാത്ത് (87,440) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

2011-2021 കാലയളവിൽ രക്തം വഴി എച്ച്‌ഐവി ബാധിച്ചവർ 15,782 പേരാണ്. അമ്മമാരിൽ നിന്ന് എച്ച്‌ഐവി ബാധിച്ച 4,423 കുട്ടികൾ ഇക്കൂട്ടത്തിൽ ഉണ്ടെന്നും നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ വെളിപ്പെടുത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, എച്ച്ഐവി പകരുന്ന കേസുകളിൽ സ്ഥിരമായ കുറവുണ്ടായതായി ഡാറ്റയിൽ പറയുന്നു.

പ്രീ-ടെസ്റ്റ്/പോസ്റ്റ് ടെസ്റ്റ് കൗൺസിലിംഗ് സമയത്ത് എച്ച്ഐവി പോസിറ്റീവ് വ്യക്തികൾ നൽകിയ പ്രതികരണത്തിൽ നിന്ന് എച്ച്ഐവി പകരുന്ന രീതികളെക്കുറിച്ചുള്ള വിവരങ്ങൾ കൗൺസിലർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡാറ്റയിൽ വ്യക്തമാക്കുന്നു. എച്ച്ഐവി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്നു. എച്ച്‌ഐവി ചികിത്സിച്ചില്ലെങ്കിൽ, അത് എയ്ഡ്‌സിന് (അക്വയേർഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) കാരണമാകും. രോഗം ബാധിച്ച രക്തം, ശുക്ലം അല്ലെങ്കിൽ യോനി സ്രവങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ വൈറസ് പകരാം.


 

Tags