തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 17 പവനും പണവും മോഷ്ടിച്ചു

google news
theft

ബാലരാമപുരം : ബാലരാമപുരത്ത് പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പതിനേഴര പവൻ സ്വർണവും ആറായിരം രൂപയുൾപ്പെടെ കവർന്നു.

ബാലരാമപുരം കോഴോട് കല്യാണിയിൽ ഷീജയുടെ അടച്ചിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. മകൾ പഠന ആവശ്യത്തിനായി പോയതിനാൽ ജൂലൈ 30 മുതൽ വീട് അടച്ചിട്ട് രാമപുരത്തെ അമ്മയുടെ വീട്ടിലായിരുന്നു ഷീജയുടെ താമസം. ചൊവ്വാഴ്ച വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പിൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ഇരുനില വീട്ടിലെ എല്ലാ മുറികളും കുത്തിത്തുറന്ന് പരിശോധിച്ചിട്ടുണ്ട്. അലമാരകളിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ നമ്പർ ലോക്കുള്ള ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പെട്ടി വീടിന് സമീപം അടഞ്ഞുകിടന്ന മറ്റൊരു വീട്ടുമുറ്റത്തുകൊണ്ടുപോയി തല്ലിത്തുറന്നാണ് ആറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ വില വരുന്ന സ്വർണാഭരണങ്ങളും മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും കവർന്നത്.

ഷീജയുടെ പരാതിയിൽ ബാലരാമപുരം െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ബാലരാമപുരം െപാലീസ് അന്വേഷണം ശക്തമാക്കി.
 

Tags