ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവം : ഒളിവിൽപ്പോയ പ്രതികൾ പിടിയിൽ


ആലപ്പുഴ: ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ. കൈനകരി കായലിൽ പറമ്പ് വീട്ടിൽ വിഷ്ണു (33), കൈനകരി തോട്ടുവാത്തല വട്ടത്തറ പറമ്പ് വീട്ടിൽ പ്രദീപ് (32), കൈനകരി തോട്ടുവാത്തല പടിഞ്ഞാറേ മാടത്താനി വീട്ടിൽ സുജിത്ത് (32) എന്നിവരാണ് പിടിയിലായത്.
ഫോർ സൈറ്റ്സ് എന്ന ഹൗസ് ബോട്ടിലെ സഞ്ചാരികളെ കഴിഞ്ഞ 13ന് രാത്രിയിൽ കൈനകരി ഉമ്പിക്കാരംചിറ ഭാഗത്ത് കെട്ടിയിട്ടിരുന്ന സമയത്ത് ഇതേ ബോട്ടിലെ ജീവനക്കാരായ അനീഷും ഉടമയായ പ്രജിത്ത് ലാലും മറ്റു പ്രതികളും ചേർന്ന് മാരക ആയുധങ്ങളുമായി വന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് മൈസൂരിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പുളിങ്കുന്ന് പൊലീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എട്ട് പേരെ നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.