തൃശ്ശൂരിൽ സഹോദരങ്ങളെ ആക്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ


തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യത്തെ തുടർന്ന് ജനുവരി17ന് കോടതിയുടെ പുറകു വശത്ത് ബാറിലേക്കുളള വഴിയിൽ വെച്ചും തുടർന്ന് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിൽ വെച്ചും കൊടുങ്ങല്ലൂർ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയൻ മകൻ സൈജിത്തിനെ ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയിലടിച്ചും മാരകമായി ദേഹോപദ്രവം എൽപ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.
സംഭവത്തിൽ വെമ്പല്ലൂർ സ്വദേശികളായ ചളളിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ബൈജു, മുല്ലേഴത്ത് വീട്ടിൽ രാജേഷ് മകൻ രോഹിത്, ചള്ളിയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ സംഗീത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ സൈജിത്തിന്റെയും അനുജൻ സാഹുൽജിത്തിന്റെയും പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്.