സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി : കൊയിലാണ്ടി പൊലീസ് കേസെടുത്തു

google news
Civic Chandran

കൊയിലാണ്ടി: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ പീഡനശ്രമത്തിന് വീണ്ടും കേസെടുത്തു. നേരത്തെ മറ്റൊരു പീഡനശ്രമത്തിന് കേസെടുത്ത കൊയിലാണ്ടി പൊലീസ് തന്നെയാണ് പുതിയ കേസും രജിസ്റ്റർ ചെയ്തത്.

2020ൽ കോഴിക്കോട് സ്വദേശിയായ യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. ആദ്യം രജിസ്റ്റർ ​ചെയ്ത കേസിൽ സിവിക്കിന്റെ അറസ്റ്റ് കോടതി ഇന്ന് വരെ തടഞ്ഞിരുന്നു. ഈ കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്.

സാഹിത്യകാരിയായ യുവതിയാണ് സിവിക് ചന്ദ്രനെതിരെ ആദ്യം പരാതിയുമായി എത്തിയത്. ഏപ്രിലിൽ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്നാണ് യുവതി പരാതിയിൽ പറയുന്നു.

സിവിക് ചന്ദ്രൻ അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ​ഗ്രൂപ്പിലാണ് ലൈം​ഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രൻ, വി ടി ജയദേവൻ എന്നിവർക്കെതിരെയായായിരുന്നു യുവതിയുടെ ആരോപണം.

ഈ രണ്ടു വ്യക്തികളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്.

കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിൽ പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവിക് ചന്ദ്രനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
 

Tags