ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിൽ പ്രതികരണം അറിയിച്ച് അമേരിക്ക

google news
fuel

ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിൽ പ്രതികരണം അറിയിച്ച് അമേരിക്ക. ഇന്ത്യയ്ക്ക് റഷ്യയിൽ ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്ന് അമേരിക്ക വ്യക്തമാക്കി. ജിഎസ് 7 രാജ്യങ്ങൾ നിശ്ചയിച്ച വില പരിധിക്ക് മുകളിലുള്ള വിലയ്ക്ക് ഇന്ത്യക്ക് ഇന്ധനം റഷ്യയിൽ നിന്ന് വാങ്ങാമെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ വ്യക്തമാക്കി. ഈ പ്രൈസ് ക്യാപ് ആഗോള ഇന്ധന വില പിടിച്ചുനിർത്തുമെന്നും ഇപ്പോഴത്തെ വിലയിൽ നിന്ന് കാര്യമായ ഇളവോടെ ഇന്ധനം വിൽക്കാത്ത സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തുകയാണെങ്കിൽ അത് റഷ്യയുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് യെല്ലെൻ ചൂണ്ടിക്കാട്ടി.

യൂറോപ്യൻ യൂണിയൻ ഇറക്കുമതി നിർത്തിയാൽ റഷ്യക്ക് അവരുദ്ദേശിക്കുന്നത് പോലെ ഇന്ധനം വിൽക്കാൻ കഴിയില്ലെന്ന് യെല്ലെൻ പറഞ്ഞു. അവർക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തേണ്ടി വരും. എന്നാൽ ഇപ്പോൾ തന്നെ പാശ്ചാത്യരാജ്യങ്ങളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യയാണ് ഇപ്പോൾ റഷ്യൻ ഇന്ധനത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാർ. നേരത്തെ ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. നിലവിൽ റഷ്യ വിൽക്കുന്ന ഇന്ധനത്തിന്റെ വില കുറയ്ക്കാനുള്ള സമ്മർദ്ദമാണ് ജി 7 രാജ്യങ്ങൾ നടത്തുന്നത്. ഇന്ത്യ കൂടെ റഷ്യൻ ഇന്ധനത്തിന്റെ വില കുറയ്ക്കാൻ ഇടപെടുകയാണെങ്കിൽ സന്തോഷമെന്നും യെല്ലെൻ പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ​ഗുണകരമായതിനാൽ തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. എന്നാൽ, ഇതുവരെ പരീക്ഷിക്കാത്ത പ്രൈസ് ക്യാപ് സംവിധാനത്തെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. മറ്റുരാജ്യങ്ങളുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നാണ് ഇന്ത്യയുടെ നിലപാട്. സ്ഥിരമായ വിതരണവും വിലയുമാണ് ഏറ്റവും പ്രധാനമെന്നാണ് ഇന്ത്യയു‌ടെ നിലപാട്.

Tags