ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം

google news
amazone

ബെംഗളൂരു: ജീവനക്കാരെ നിർബന്ധിതമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ് അയച്ചിരിക്കുന്നത്.

ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയൻ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (NITES) നൽകിയ പരാതിയെ തുടർന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോണിന്റെ സമൻസ് അയച്ചിരിക്കുന്നത്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ, ആമസോൺ ജീവനക്കാരെ കമ്പനിയിൽ നിന്ന് നിർബന്ധിതമായി നീക്കം ചെയ്തതായി എൻഐടിഇഎസ് പറഞ്ഞു.

നവംബർ 30-നകം  പിരിച്ചുവിടുന്ന ജീവനക്കാരോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പറഞ്ഞുകൊണ്ടുള്ള വോളണ്ടറി സെപ്പറേഷൻ പ്രോഗ്രാം സംബന്ധിച്ച മെയിൽ അയച്ചിട്ടുണ്ടെന്ന് എൻഐടിഇഎസ് പറഞ്ഞു. ഇതുമൂലം പലരുടെയും ഉപജീവനമാർഗം ഇല്ലാതായതായി എൻഐടിഇഎസ് ചൂണ്ടികാണിക്കുന്നു. വ്യവസായ തർക്ക നിയമത്തിന് കീഴിൽ, സർക്കാരിന്റെ അനുമതിയില്ലാതെ ഒരു തൊഴിലുടമയെ പിരിച്ചുവിടാൻ കഴിയില്ലെന്ന് എൻഐടിഇഎസ് വാദിക്കുന്നു.

നിർബന്ധിതമായി പിരിച്ചുവിടൽ നടത്താൻ ആമസോൺ തയ്യാറാകുമ്പോൾ ജീവനക്കാർക്ക്
നീതി ലഭിക്കാൻ നിയമപോരാട്ടം നടത്തുമെന്ന് എംപ്ലോയീസ് യൂണിയൻ ആയ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റിന്റെ പ്രസിഡന്റ് ഹർപ്രീത് സലൂജ മാധ്യമങ്ങളോട് പറഞ്ഞു ആമസോൺ ആവിഷ്‌കരിച്ച അധാർമ്മികമായ സ്വമേധയാ വേർപിരിയൽ നയം സർക്കാർ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ആദ്യ ഘട്ടത്തിൽ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ പിരിച്ചുവിടലുകൾ 2023 വരെ തുടരും.

Tags