ലോകകപ്പ് ; ഇറാൻ ടീമിന് രാജ്യത്ത് തങ്ങാൻ അനുമതി നൽകി മെക്സിക്കോ

 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായി എത്തുന്ന ഇറാൻ ദേശീയ ടീമിന് തങ്ങളുടെ രാജ്യത്ത് ബേസ് ക്യാമ്പ് ഒരുക്കാൻ അനുമതി നൽകിയതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം. ഇറാൻ ടീമിനെ തങ്ങളുടെ മണ്ണിൽ താമസിപ്പിക്കാൻ അമേരിക്ക വിസമ്മതിച്ചതിനെ തുടർന്നാണ് മെക്സിക്കോയുടെ നിർണ്ണായക ഇടപെടൽ.
 

 മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായി എത്തുന്ന ഇറാൻ ദേശീയ ടീമിന് തങ്ങളുടെ രാജ്യത്ത് ബേസ് ക്യാമ്പ് ഒരുക്കാൻ അനുമതി നൽകിയതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം. ഇറാൻ ടീമിനെ തങ്ങളുടെ മണ്ണിൽ താമസിപ്പിക്കാൻ അമേരിക്ക വിസമ്മതിച്ചതിനെ തുടർന്നാണ് മെക്സിക്കോയുടെ നിർണ്ണായക ഇടപെടൽ.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് കളിക്കുന്നതെങ്കിലും, ഇറാന്റെ ഔദ്യോഗിക പരിശീലന ക്യാമ്പ്യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്സിക്കൻ നഗരമായ തിഹുവാനയിലേക്ക് മാറ്റി. ഫിഫയും ഇറാൻ ഫുട്ബോൾ ഫെഡറേഷനും ഈ മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫിഫയുടെ അഭ്യർത്ഥന മാനിച്ചാണ് തങ്ങൾ ഇറാൻ ടീമിന് താമസസൗകര്യം ഒരുക്കുന്നതെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇറാൻ ടീം രാത്രി സമയങ്ങളിൽ യു.എസിൽ തങ്ങുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. തുടർന്ന് ഫിഫ പ്രതിനിധി ഞങ്ങളെ സമീപിച്ച് ഇറാൻ ടീമിന് മെക്സിക്കോയിൽ താമസിക്കാൻ അനുവാദം നൽകുമോ എന്ന് ചോദിച്ചു. ‘തീർച്ചയായും നൽകാം, ഞങ്ങൾക്ക് അതിൽ യാതൊരു പ്രശ്നവുമില്ല‘ എന്നാണ് ഞങ്ങൾ മറുപടി നൽകിയത്’ ക്ലോഡിയ ഷീൻബാം പറഞ്ഞു.

തുടക്കത്തിൽ അരിസോണയിലെ ട്യൂസണിലായിരുന്നു ഇറാന്റെ ബേസ് ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 28ന് ഇറാനും യു.എസ്-ഇസ്രായേൽ സഖ്യവും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇതേത്തുടർന്ന് സുരക്ഷാ കാരണങ്ങളാലാണ് ക്യാമ്പ് കാലിഫോർണിയക്ക് തൊട്ടുതെക്കുള്ള മെക്സിക്കൻ അതിർത്തി നഗരമായ തിഹുവാനയിലേക്ക് മാറ്റിയത്.