'ബാബ് അല്‍ മന്‍ദബ് കൂടി അടച്ചാല്‍ താങ്ങാനാവില്ല'; സമുദ്രപാതകള്‍ സുരക്ഷിതമാക്കാന്‍ ലോകം ഒന്നിക്കണമെന്ന് ഖത്തര്‍

ജലപാതകള്‍ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടര്‍ പ്രതികരിച്ചു.

 

സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

സമുദ്ര പാതയായ ബാബ് അല്‍ മന്‍ദബ് കൂടി അടച്ചാല്‍ താങ്ങാന്‍ ആകില്ലെന്ന് ഖത്തര്‍. ഹോര്‍മുസ് അടഞ്ഞതിന്റെ കെടുതികള്‍ ലോകം അനുഭവിക്കുകയാണ്. സമുദ്ര പാതകള്‍ സുരക്ഷിതമാക്കാന്‍ ലോകം ഒന്നിക്കണമെന്നും സമാധാന ശ്രമത്തിനായുള്ള ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ഖത്തര്‍ വ്യക്തമാക്കി. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. മേഖലയില്‍ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്രമായ കരാറിലെത്തേണ്ടതിന്റെ പ്രാധാന്യവും ഖത്തര്‍ ഊന്നിപ്പറയുന്നു.

ജലപാതകള്‍ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടര്‍ പ്രതികരിച്ചു. സമുദ്രസഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു നീക്കത്തിനുമെതിരെ ലോകം മുഴുവന്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

'ഹോര്‍മൂസ് കടലിടുക്ക് അടച്ചതിന്റെ ദുരിതം ലോകം ഇതിനകം തന്നെ അനുഭവിക്കുന്നുണ്ട്. അതിനാല്‍ ബാബ് അല്‍-മന്‍ദബ് കടലിടുക്ക് കൂടി അടച്ചിടുന്നതിന്റെ ആഘാതം താങ്ങാന്‍ ലോകത്തിന് കഴിയില്ല' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇരു കടലിടുക്കുകളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോകത്താകമാനം വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ഹൂതികള്‍ ബാബ് അല്‍ മന്‍ദബില്‍ മൈനുകള്‍ സ്ഥാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കരയില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് നിരീക്ഷണത്തിനും സംവിധാനം ഒരുക്കുകയാണ്. ബാബ് അല്‍ മന്‍ദബ് അടയ്ക്കുമോ എന്ന് ആശങ്ക ഉയരുകയാണ്. അതേസമയം ഭൂഗര്‍ഭ ആണവ നിലയങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഇറാന്‍ തീരുമാനിച്ചു. ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കാന്‍ എന്നാണ് വിശദീകരണം.