ഇറാന്‍- യുഎസ് സംഘര്‍ഷം; നയതന്ത്ര ചര്‍ച്ച വെള്ളിയാഴ്ച്ച മസ്‌കറ്റില്‍

 

ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 

പലതവണ ഒമാനില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു

ഇറാന്‍- യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണ്. ഒമാനിലെ മസ്‌കറ്റില്‍ വച്ച് വെള്ളിയാഴ്ച്ചയാണ് ചര്‍ച്ച നടക്കുക. അമേരിക്കയും ഇറാനും തമ്മിലുള്ള വിശ്വാസക്കുറവ് ചര്‍ച്ചയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. തുര്‍ക്കിയില്‍ വച്ച് ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമാന്റെ ആവശ്യപ്രകാരം ചര്‍ച്ച ഒമാനിലേക്ക് മാറ്റുകയായിരുന്നു. മുന്‍പ് പലതവണ ഒമാനില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒമാനില്‍ വെച്ച് ചര്‍ച്ച നടത്താന്‍ ഇറാന്‍ ആവശ്യപ്പെട്ടത്.അതേസമയം ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' ആവര്‍ത്തിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.

മധ്യപൂര്‍വേഷ്യയില്‍ അസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഇറാന്‍- അമേരിക്ക തര്‍ക്കം തുടരുകയാണ്. ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നുണ്ടെങ്കിലും ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക വന്‍ സന്നാഹങ്ങളൊരുക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ വര്‍ഷം അമേരിക്ക ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നെങ്കിലും ഇത് ദുര്‍ബലമാണ്. ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന അമേരിക്കയുടെ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ യുദ്ധ സാധ്യത തള്ളിക്കളയാനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.