പത്താം ദിവസവും ആക്രമണം തുടര്‍ന്ന് അമേരിക്കയും ഇറാനും

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇറാനും തിരിച്ചടി തുടരുകയാണ്.

 

അമേരിക്കന്‍ സൈനികരുടെ മരണത്തിന് പകരം ചെയ്യും എന്നാണ് ഭീഷണി. ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക അറിയിച്ചു.

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം. പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്. ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍, കൊണാര്‍ക്ക് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും രംഗത്തെത്തി. അമേരിക്കന്‍ സൈനികരുടെ മരണത്തിന് പകരം ചെയ്യും എന്നാണ് ഭീഷണി. ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇറാനും തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്റൈനിലും ആക്രമണം നടന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. ഒമാന്‍ തീരത്തും ആക്രമണം നടന്നതായാണ് വിവരം. ഇതിനിടെ സൗദി അറേബ്യക്കെതിരെ ഹൂതികള്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്.

തുടര്‍ച്ചയായി നടക്കുന്ന ഇറാന്‍ ആക്രമണങ്ങളെ സംബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറലിനും യുഎന്‍ സെക്രട്ടറി കൗണ്‍സിലിനും കത്തയച്ചിരിക്കുകയാണ് ഖത്തര്‍. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നുമെന്നും കത്തില്‍ പറയുന്നു. ഹോര്‍മൂസിന്റെ ഒമാന്‍ തീരത്തു കൂടി കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇറാന് ഹോര്‍മൂസിന് മേലുള്ള അധികാരം ദുര്‍ബലപ്പെടുത്താനുള്ള യുഎസ് നടപടിയായാണ് ഒമാന്‍ പാതയെ ഇറാന്‍ കാണുന്നത്.