ഹോര്‍മുസിലെ ടോളില്‍നിന്ന് പിന്മാറി ട്രംപ്; 20 ശതമാനം ഫീസിന് പകരം ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാര കരാര്‍

നിക്ഷേപങ്ങള്‍ വളരെ വലുതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

 

വിവിധ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മില്‍ വ്യാപാര - നിക്ഷേപ കരാറുകളില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചുവെന്നും ട്രംപ്

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്ക് 20 ശതമാനം ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ട്രംപിന്റെ പിന്മാറ്റം. യുഎസിന്റെ 20 ശതമാനം സംരക്ഷിക്കുന്നതിനുള്ള ഫീസിന് പകരം, വിവിധ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മില്‍ വ്യാപാര - നിക്ഷേപ കരാറുകളില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.


മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളില്‍നിന്ന് 20 ശതമാനം ടോള്‍ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഗള്‍ഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, യുഎസിന്റെ 20 ശതമാനം ഫീസിന് പകരം, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയില്‍ നടത്തുന്ന വ്യാപാര - നിക്ഷേപ കരാറുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി ട്രംപ് പറയുന്നു. നിക്ഷേപങ്ങള്‍ വളരെ വലുതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.