നാറ്റോയെക്കുറിച്ച് പണ്ടേ തനിക്ക് മതിപ്പില്ല; സഖ്യം വിടുമെന്ന സൂചന നല്‍കി ട്രംപ്

അമേരിക്കയുൾപ്പെടെ 30 രാഷ്ട്രങ്ങള്‍ അംഗമായ സൈനിക സഖ്യമായ നാറ്റോ സഖ്യം വിടുമെന്ന സൂചന നൽകി ഡോണള്‍ഡ് ട്രംപ്. നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നാണ്  ട്രംപിന്റെ പ്രതികരണം.  നാറ്റോയെക്കുറിച്ച് പണ്ടേ തനിക്ക് മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസ്സിലാക്കിയിട്ടുണ്ട്

 

ന്യൂയോര്‍ക്ക്: അമേരിക്കയുൾപ്പെടെ 30 രാഷ്ട്രങ്ങള്‍ അംഗമായ സൈനിക സഖ്യമായ നാറ്റോ സഖ്യം വിടുമെന്ന സൂചന നൽകി ഡോണള്‍ഡ് ട്രംപ്. നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നാണ്  ട്രംപിന്റെ പ്രതികരണം. 

' നാറ്റോയെക്കുറിച്ച് പണ്ടേ തനിക്ക് മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസ്സിലാക്കിയിട്ടുണ്ട്' സഖ്യത്തില്‍ തുടരുന്ന കാര്യം ഗൗരവകരമായി പരിശോധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെയും ട്രംപ് നാറ്റോ സഖ്യത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന്‍ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ വിമര്‍ശിച്ചായിരുന്നു ട്രംപിന്റെ മുന്‍ പ്രതികരണം. പേടിത്തൊണ്ടന്മാര്‍ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.

യുക്രൈന് നല്‍കിയ പിന്തുണ പോലെ യുഎസിന് തിരികെ പരിഗണന ലഭിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാക്കുകള്‍. റഷ്യന്‍ ആക്രമണം ഉണ്ടായപ്പോള്‍ യുക്രൈന് അമേരിക്ക സ്വയമേവ സഹായത്തിനെത്തിയിരുന്നു. തങ്ങളുടെ വിഷയമല്ലാതിരുന്നിട്ട് കൂടി യുക്രൈന് ഒപ്പം അമേരിക്ക നിലകൊണ്ടു. ഞങ്ങള്‍ക്ക് ആവശ്യം വന്നപ്പോള്‍ സഖ്യകക്ഷികള്‍ കൂടെയുണ്ടായില്ലെന്നും ട്രംപ് ഓര്‍മിപ്പിച്ചു. ഇറാന്‍ യുദ്ധത്തില്‍ പങ്കുചേരാനും അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇടപെടുന്നതിനും നാറ്റോ സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യം കൂടിയാണ് ട്രംപ് പരാമര്‍ശിച്ചത് എന്നാണ് വിലയിരുത്തല്‍.