ഉന്നത ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ച ; വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരിക്കേ യുഎസ് നിര്‍ണായക തീരുമാനത്തിനൊരുങ്ങുന്നതായി സൂചന

വെടിനിര്‍ത്തല്‍ കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് ഈ യോഗങ്ങള്‍ ചേരുന്നതെന്നാണ് സൂചന.

 

വാരാന്ത്യത്തിലും വാഷിംഗ്ടണില്‍ തുടരുന്ന ട്രംപ്, ദേശീയ സുരക്ഷാ ടീമിലെ പ്രമുഖരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഈ തിരക്കിട്ട നീക്കങ്ങള്‍ മേഖലയില്‍ വലിയ ആശങ്കയ്ക്ക് വഴിതുറന്നിട്ടുണ്ട്. ചര്‍ച്ചകള്‍ക്കിടയില്‍ ഇറാന്‍ ചില കൗശലങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഈ അടിയന്തര നീക്കങ്ങള്‍.

വാരാന്ത്യത്തിലും വാഷിംഗ്ടണില്‍ തുടരുന്ന ട്രംപ്, ദേശീയ സുരക്ഷാ ടീമിലെ പ്രമുഖരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ജനറല്‍ ഡാന്‍ കെയ്ന്‍ എന്നിവര്‍ വൈറ്റ് ഹൗസിലെത്തുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. നിലവില്‍ വിര്‍ജീനിയയിലെ തന്റെ ഗോള്‍ഫ് കോഴ്‌സിലുള്ള ട്രംപ്, അവിടെയിരുന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

നയതന്ത്ര ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും, വെടിനിര്‍ത്തല്‍ കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് ഈ യോഗങ്ങള്‍ ചേരുന്നതെന്നാണ് സൂചന.