സമയം നഷ്ടമാകുന്നു, ഉടന്‍ തീരുമാനമില്ലെങ്കില്‍ കടുത്ത നടപടിയെന്ന് ട്രംപ്

ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമെന്നാണ് മുന്നറിയിപ്പ്.

 

തര്‍ക്കത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ മരവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്.

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുറേനിയം സമ്പുഷ്ടീകരണം, ഉപരോധം റദ്ദാക്കല്‍, യുദ്ധക്കെടുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ മരവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമെന്നാണ് മുന്നറിയിപ്പ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് മുന്നോട്ടു വെച്ചിരിക്കുന്ന ഉപാധികളെ കുറിച്ച് ഇറാന്‍ മാധ്യമമായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
ഇറാന്‍ നാനൂറ് കിലോഗ്രാം സമ്പൂഷ്ടീകരിച്ച യുറേനിയം കൈമാറണം, ഇറാന്റെ ഒരേയൊരു ആണവനിലയം മാത്രമേ പ്രവര്‍ത്തനക്ഷമമാകാന്‍ പാടുള്ളു, യുദ്ധ നഷ്ടപരിഹാരമെന്ന ആവശ്യം ഒഴിവാക്കണം, മരവിപ്പിച്ചിരിക്കുന്ന ഇറാനിയന്‍ ആസ്തികള്‍ അങ്ങനെ തന്നെ തുടരും, ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കില്ല എന്നീ നിലപാടുകളാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

ഇതിന് പ്രതികരണമായി ഇറാനും അഞ്ചോളം ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ലെബനനില്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കണം, ഇറാന് മേലുള്ള ഉപരോധം നീക്കം ചെയ്യണം, വിദേശത്തെ ആസ്തികള്‍ മരവിപ്പിച്ച തീരുമാനം മാറ്റണം, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കണം, ഹോര്‍മൂസ് കടലിടുക്കിന്റെ പരമാധികാരം ഇറാനാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ഇറാന്റെ നിലപാട്.