വിഷ്ണുവിന്റെ കൂറ്റന്‍ പ്രതിമ പൊളിച്ചുമാറ്റിയതില്‍ വിശദീകരണവുമായി തായ്‌ലന്‍ഡ്; 'മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല'

അപലപിച്ച് ഇന്ത്യ രംഗത്തെത്തി.

 

പ്രതിമ നിലനിന്നിരുന്ന സ്ഥലം മതകേന്ദ്രമല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു.

വിഷ്ണു പ്രതിമ തകര്‍ത്തതിനെച്ചൊല്ലി വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി തായ്‌ലന്‍ഡ്. പ്രതിമ നിലനിന്നിരുന്ന സ്ഥലം മതകേന്ദ്രമല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും മതങ്ങളുടെ വിശ്വാസം വ്രണപ്പെടുത്താനോ പവിത്രമായ സ്ഥാപനങ്ങളെ അനാദരവ് പ്രകടിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല നടപടിയെന്നും, മറിച്ച് തായ്ലന്‍ഡിന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷയ്ക്കും വേണ്ടി മാത്രമായിരുന്നു നടപടികളെന്നും അവര്‍ വ്യക്തമാക്കി. തായ്ലന്‍ഡ് സൈന്യം ഒരു ബാക്ക്ഹോ ലോഡര്‍ ഉപയോഗിച്ച് വിഷ്ണു വിഗ്രഹം തകര്‍ക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് അപലപിച്ച് ഇന്ത്യ രംഗത്തെത്തി.


കംബോഡിയന്‍ പ്രദേശമായ ആന്‍ സെസ് പ്രദേശത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നതെന്ന് പ്രീഹ് വിഹാറിന്റെ വക്താവ് ലിം ചാന്‍പന്‍ഹ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ നിര്‍മ്മിച്ച വിഷ്ണു പ്രതിമയുടെ പൊളിച്ചുമാറ്റല്‍ തിങ്കളാഴ്ച നടന്നതായും തായ്ലന്‍ഡ് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ (328 അടി) അകലെയാണെന്നും ചാന്‍പന്‍ഹ പറഞ്ഞു. ബുദ്ധമതക്കാരും ഹിന്ദുമതക്കാരും ആരാധിക്കുന്ന ഒരു മതകേന്ദ്രമാണ് പ്രതിമയെന്ന് കംബോഡിയ ആരോപിച്ചു.

തര്‍ക്കമുള്ള തായ്-കംബോഡിയന്‍ അതിര്‍ത്തി പ്രദേശമായ ചോങ് ആന്‍ മായിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും തായ് മേഖലയുടെ മേല്‍ നിയമവിരുദ്ധമായി പരമാധികാരം അവകാശപ്പെടാന്‍ കംബോഡിയന്‍ പട്ടാളക്കാര്‍ പ്രതിമ സ്ഥാപിച്ചുവെന്നും തായ് പ്രസ്താവനയില്‍ പരാമര്‍ശിച്ചു.