'ക്രൈസ്തവരെ ലക്ഷ്യം വെയ്ക്കുന്നു'; നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

 

ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വര്‍ഷങ്ങളായി അവര്‍ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ് കുറിച്ചു.

 

വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങളെയാണ് യു എസ് ആക്രമിച്ചത്.

നൈജീരിയയിലെ ഐഎസ്ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നൈജീരിയയിലെ ക്രൈസ്തവരെ ഐഎസ്ഐഎസ് ലക്ഷ്യം വെയ്ക്കുന്നുവെന്നും അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങളെയാണ് യു എസ് ആക്രമിച്ചത്.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തന്റെ നിര്‍ദ്ദേശപ്രകാരം പടിഞ്ഞാറന്‍ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വര്‍ഷങ്ങളായി അവര്‍ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ് കുറിച്ചു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വലിയ വില നല്‍കേണ്ടിവരുമെന്ന് താന്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതാ അത് നടന്നിരിക്കുന്നു. കൃത്യമായ ആക്രമണമാണ് യുഎസ് നടത്തിയത്. തന്റെ നേതൃത്വത്തില്‍ യുഎസ് ഒരു കാരണവശാലും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇനിയും ക്രൈസ്തവരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത്തും ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. നൈജീരിയന്‍ സര്‍ക്കാരിന്റെ സഹകരണത്തിന് നന്ദി എന്നായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത്.