ജിസിസി രാജ്യങ്ങളും ഇറാനും തമ്മില്‍ ഒമാനില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു

ചര്‍ച്ച മാറ്റിവെച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു

 

ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചര്‍ച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം.

ജിസിസി രാജ്യങ്ങളും ഇറാനും തമ്മില്‍ തിങ്കളാഴ്ച ഒമാനില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. തിങ്കളാഴ്ച ഒമാനിലെ സലാലയില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചര്‍ച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം.


ചര്‍ച്ച മാറ്റിവെച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചര്‍ച്ച മാറ്റിവെച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മേഖലയിലെ സ്ഥിതി?ഗതികളും ഹോര്‍മുസിലെ സംഘര്‍ഷവും ഉള്‍പ്പെടെ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ക്ക് ഒമാനാണ് മുന്‍കൈയെടുത്തിരുന്നത്.