സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ലോറൻസ് ബിഷ്ണോയിയുടെ നിർദേശപ്രകാരം; കുറ്റപത്രം സമർപ്പിച്ച് അമേരിക്ക

 

 ലോസ് ആഞ്ചൽസ്: സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക നീക്കവുമായി അമേരിക്ക. ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിക്കും ഇയാളുടെ അടുത്ത അനുയായി ഗോൾഡി ബ്രാർക്കുമെതിരെ നിജ്ജാറിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് അമേരിക്കൻ അധികൃതർ കുറ്റം ചുമത്തി. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയ ഈ സംഭവത്തിൽ രാജ്യാന്തര തലത്തിൽ വലിയ കോളിളക്കമാണ് ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ എഫ്.ബി.ഐ നടത്തിയ 'ഓപ്പറേഷൻ ഹാർഡ് ബോൾ' എന്ന വൻകിട അന്താരാഷ്ട്ര വേട്ടയുടെ ഭാഗമായാണ് ഈ കുറ്റപത്രം.

അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലായി ബിഷ്ണോയി സംഘത്തിലെ 24 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (DOJ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മൂന്ന് വ്യത്യസ്ത ഇന്ത്യൻ സംഘങ്ങളുമായി ബന്ധപ്പെട്ട് 37 പേർക്കെതിരെയാണ് ഫെഡറൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 24 പേർ പിടിയിലായപ്പോൾ 10 പേർ ഇപ്പോഴും ഒളിവിലാണ്.

ഇന്ത്യയിലെ ജയിലിൽ കഴിഞ്ഞുകൊണ്ട് ലോറൻസ് ബിഷ്ണോയി ഒരു ആഗോള ക്രിമിനൽ സാമ്രാജ്യം തന്നെ നയിക്കുന്നുണ്ടെന്നാണ് അമേരിക്കൻ പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ. നിരോധിത മൊബൈൽ ഫോണുകളും ഇന്റർനെറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കൊലപാതകം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയാണ് ഇയാൾ നിയന്ത്രിക്കുന്നത്. ലോറൻസിന്റെ സംഘത്തിന്റെ വടക്കേ അമേരിക്കൻ തലവൻ ഗോൾഡി ബ്രാർ, യൂറോപ്യൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രോഹിത് ഗോദാര എന്നിവർ ബിഷ്ണോയിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നവരാണ്.