കപ്പല്‍ പാതകള്‍ സുരക്ഷിതമാക്കണമെന്നും മേഖലയില്‍ സമാധാനം ഉറപ്പാക്കണമെന്നും സൗദി 

ഇറാനുമായുള്ള എല്ലാ വാണിജ്യ-സാമ്പത്തിക ഇടപാടുകളും യു എ ഇ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു.

 

അമേരിക്കന്‍ സേനയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കാണുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായുള്ള പുതിയ പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി സൗദി അറേബ്യ. ഹോര്‍മുസ്, ബാബ് അല്‍ മന്ദബ് ഉള്‍പ്പെടെയുള്ള സുപ്രധാന കപ്പല്‍ പാതകള്‍ സുരക്ഷിതമാക്കണമെന്നും മേഖലയില്‍ സമാധാനം ഉറപ്പാക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കന്‍ സേനയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കാണുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക സാമ്പത്തിക ഉപരോധം കടുപ്പിച്ചാല്‍ ഇറാന്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ, ഇറാനുമായുള്ള എല്ലാ വാണിജ്യ-സാമ്പത്തിക ഇടപാടുകളും യു എ ഇ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു.

അമേരിക്കയ്ക്ക് പിന്തുണ നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ കരസേന മേധാവിയാണ് രംഗത്തെത്തിയത്. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കന്‍ ടാങ്കര്‍ വിമാനങ്ങള്‍ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. അമേരിക്കയുമായുള്ള യുദ്ധം ശക്തമാകുമ്പോള്‍ ഗള്‍ഫിലേക്ക് കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്.