റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുന്ന ബിൽ ഒപ്പിട്ട് ട്രംപ്
റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന ഉപരോധ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന ഉപരോധ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ സാമ്പത്തിക സ്രോതസുകളെ തടയുക . എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബില്ലാണിത്. റഷ്യയുടെ പ്രതിരോധ, ഊർജ്ജ മേഖലകളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. വരുമാനം പ്രതിസന്ധിയിലാകുന്നതോടെ യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാകുമെന്നാണ് യുഎസ് വാദം.റിപബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയിൽ 159നെതിരെ 262 വോട്ടുകൾക്കാണ് ഈ ബില്ല് പാസാക്കപ്പെട്ടത്. റഷ്യയ്‌ക്കൊപ്പം ഇറാനെതിരെയുള്ള ഉപരോധങ്ങളും ഇതിൽ നീട്ടിയിട്ടുണ്ട്. ബിൽ നിയമമായെങ്കിലും ഇന്ത്യക്കും ചൈനയ്ക്കുമെതിരെ വമ്പൻ തീരുവ ഉടൻ ചുമത്തിയേക്കില്ല. എന്നാൽ, എപ്പോൾ വേണമെങ്കിലും ട്രംപ് കടുത്ത തീരുമാനമെടുത്തേക്കാം.
യുക്രെയ്‌ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും യുഎസ് നിയമനിർമ്മാതാക്കളോട് നന്ദി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. അടുത്തയാഴ്‌ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി വാഷിംഗ്‌ടണിൽ ട്രംപ് കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് ബിൽ പാസാക്കിയത്.അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും, വൈവിദ്ധ്യമാർന്ന സ്രോതസുകളിലൂടെ എണ്ണ വാങ്ങൽ തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളും വ്യാപാരവും സംരക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസിന്റെ പുതിയ നീക്കം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.