റഷ്യയുമായി സമാധാനം സ്ഥാപിച്ചില്ലെങ്കില്‍ എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കും : യുക്രെനിനെതിരെ ട്രംപ്

 

റഷ്യയുമായി സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതില്‍ സെലന്‍സ്‌കി പരാജയപ്പെട്ടാല്‍, എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സംഘര്‍ഷം പരിഹരിക്കാനുള്ള സാധ്യതയുടെ കാര്യത്തില്‍ റഷ്യ യുക്രെയ്‌നിനേക്കാള്‍ കൂടുതല്‍ സഹകരണം കാണിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

‘സംഘര്‍ഷം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യയുമായി യുക്രെയ്‌ന് ഒത്തുതീര്‍പ്പിലെത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍, അമേരിക്ക പിന്നെ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. യുക്രെയ്ന്‍ ഒത്തുതീര്‍പ്പിന് താല്‍പ്പര്യപ്പെടുന്നില്ലെങ്കിലും അമേരിക്കയ്ക്ക് അവിടെ സമാധാനം പുലരണമെന്ന് ആഗ്രഹമുണ്ടെന്നും ട്രംപ് അറിയിച്ചു.

യുക്രെയ്‌ന് താല്‍പ്പര്യം ഇല്ലെങ്കിലും സംഘര്‍ഷ പരിഹാരത്തിനായി റഷ്യയുമായി അമേരിക്ക ഇതുവരെ കൂടുതല്‍ ഫലപ്രദമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.