സാമ്പത്തിക പ്രതിസന്ധിക്കിടെ ആശ്വാസം ; 10500 കോടി ഡോളറിന്റെ മൂല്യം വരുന്ന പ്രകൃതി വാതക ശേഖരം കണ്ടെത്തി ഇറാന്‍

7.5 ട്രില്യണ്‍ ക്യുബിക് അടിയാണ് മൊത്തം ശേഖരമുള്ളത്.

 

ഏറ്റവും ഉയര്‍ന്ന ഗുണനിവാരത്തിലുള്ള പ്രകൃതിവാതക ശേഖരമെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി മൊഹ്‌സെന്‍ പക്‌നെജാദ് അറിയിച്ചു.

അമേരിക്കന്‍ ഉപരോധം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ആശങ്കകള്‍ക്കിടെ വമ്പന്‍ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി ഇറാന്‍. 10500 കോടി ഡോളറിന്റെ മൂല്യം വരുന്ന പ്രകൃതി വാതക ശേഖരമാണ് കണ്ടെത്തിയത്. ഏറ്റവും ഉയര്‍ന്ന ഗുണനിവാരത്തിലുള്ള പ്രകൃതിവാതക ശേഖരമെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി മൊഹ്‌സെന്‍ പക്‌നെജാദ് അറിയിച്ചു. 7.5 ട്രില്യണ്‍ ക്യുബിക് അടിയാണ് മൊത്തം ശേഖരമുള്ളത്. പുതിയതായി കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപത്തില്‍ 7.5 ട്രില്യണ്‍ ക്യൂബിക് അടി പ്രകൃതി വാതകമുണ്ടെന്നാണ് കണക്കാക്കുന്നത്.


നിലവില്‍ ഇറാന്റെയും ലോകത്തെയും ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളിലൊന്നായ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡില്‍ നിന്നുള്ള പതിനഞ്ച് വര്‍ഷത്തെ ഉല്‍പാദനത്തിന് തുല്യമാണ് പുതുതായി കണ്ടെത്തിയ ശേഖരമെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി പറഞ്ഞു. ഇതില്‍ നിന്നും ഏകദേശം 5.7 ട്രില്യണ്‍ ക്യൂബിക് അടി വാതകം വാണിജ്യാടിസ്ഥാനത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. കണ്ടെത്തിയ വാതകം 'സ്വീറ്റ് ഗ്യാസ്' ഇനത്തില്‍പ്പെട്ടതാണ്. ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള മാലിന്യങ്ങള്‍ കുറവായതിനാല്‍ ഇവ സംസ്‌കരിക്കാനും ഉല്‍പ്പാദിപ്പിക്കാനുമുള്ള ചെലവ് വളരെ കുറവായിരിക്കും.

കൂടാതെ ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഗ്യാസ് കോണ്‍ഡന്‍സേറ്റുകളും ഇവിടെയുണ്ട്. അമേരിക്കയും ഇസ്രായേലുമായുള്ള സംഘര്‍ഷത്തില്‍ രാജ്യത്തെ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും, പ്രതിദിനം 230 മില്യണ്‍ ക്യൂബിക് മീറ്ററോളം വാതക ഉല്‍പ്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. തകരാറിലായ എണ്ണ ഉത്പാദനം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ കണ്ടെത്തല്‍.