ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി രണ്ട് വർഷത്തിന് ശേഷം തുറന്നു
രണ്ട് വർഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്‌റാഈൽ. ഗസ്സ വെടിനിർത്തൽ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ ഫലസ്തീൻകാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്റാഈൽ സൈന്യം വ്യക്തമാക്കിയിരുന്നു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്റാഈലിൻ്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക. യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീൻകാരെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്‌റാഈൽ വ്യക്തമാക്കി. 42,000 പേരാണ് പലായനം ചെയ്‌തത്. ഇസ്റാഈൽ ഈജിപ്ത് ഉദ്യോഗസ്ഥരാണ് ചെക് പോസ്റ്റ് നിയന്ത്രിക്കുക.
യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാർ മേൽനോട്ടം വഹിക്കും. അടിയന്തിര ചികിത്സ കാത്തിരിക്കുന്ന 50 രോഗികൾക്ക് മുൻഗണന ലഭിക്കും. ബന്ദികളാക്കിയവരുടെ അവസാന മൃതദേഹവും കണ്ടെടുത്തതിനെ തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുമതി നൽകിയത്.