ഭീകരവാദത്തെ ചെറുക്കാന്‍ ഇസ്രയേലിനൊപ്പം ഉറച്ചു നില്ക്കുമെന്ന് പ്രധാനമന്ത്രി ; മോദി സുഹൃത്തല്ല സഹോദരനെന്ന് നെതന്യാഹു

 

ഇസ്രയേല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ഒപ്പം നിന്നുവെന്നും പറഞ്ഞു.

 

നരേന്ദ്ര മോദി ഇത് രണ്ടാം തവണയാണ് ടെല്‍ അവീവില്‍ എത്തിയത്

ഭീകരവാദത്തെ ചെറുക്കാന്‍ ഇസ്രയേലിനൊപ്പം ഉറച്ചു നില്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും അനുഭവിച്ചുവെന്നും മോദി പറഞ്ഞു. ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇസ്രയേലില്‍ എത്തിയ മോദിക്ക് ടെല്‍ അവീവില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദി സുഹൃത്തല്ല, സഹോദരനെന്ന് പറഞ്ഞ നെതന്യാഹു, ഇസ്രയേല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ഒപ്പം നിന്നുവെന്നും പറഞ്ഞു.

ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇത് രണ്ടാം തവണയാണ് ടെല്‍ അവീവില്‍ എത്തിയത്. രണ്ടാം വരവിലും വന്‍ സ്വീകരണം ഒരുക്കിയ ഇസ്രായേല്‍, ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തി. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്‌കരിച്ചെങ്കിലും പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തു കൊണ്ട് കുറിപ്പ് നല്‍കി. ഇസ്രയേലിന്റെ യഥാര്‍ത്ഥ സുഹൃത്താണ് മോദിയെന്ന് കുറിപ്പില്‍ യായിര്‍ ലാപിഡ് വ്യക്തമാക്കി.

പ്രതിരോധ-വാണിജ്യ രംഗങ്ങളില്‍ സുപ്രധാന കരാറുകള്‍ ഈ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് വിവരം. ഇറാനും അമേരിക്കയ്ക്കും ഇടയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്.