പ്രധാനമന്ത്രി മോദിയ്ക്ക് ഇറ്റലിയില്‍ വന്‍ സ്വീകരണം

പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനമാണിത്.

 

ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോമിലെത്തി. യു.എ.ഇ, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം റോമിലെത്തിയത്. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനമാണിത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. 'ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍' ശക്തിപ്പെടുത്തുന്നതിനും 2025-2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കര്‍മ്മപദ്ധതി അവലോകനം ചെയ്യുന്നതിനും ഇരു നേതാക്കളും ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, പുനരുപയോഗ ഊര്‍ജ്ജം, ക്ലീന്‍ ടെക്‌നോളജി, ബഹിരാകാശം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും 2029-ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യണ്‍ ഡോളറില്‍ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ റോം ആസ്ഥാനമായുള്ള യു.എന്‍ ഭക്ഷ്യ-കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. വത്തിക്കാന്‍ സിറ്റിയില്‍ മാര്‍പ്പാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് പ്രമുഖരുമായും അദ്ദേഹം സംവദിക്കും.