സിന്ധു നദീജല കരാറിൽ അടി തെറ്റി പാകിസ്താൻ  ;80% കൃഷിയും നാശത്തിന്റെ വക്കിൽ

സിന്ധു നദീജല കരാർ താൽക്കാലികമായി ഇന്ത്യ നിർത്തിവച്ചതിന് ശേഷം രൂക്ഷമായ ജലക്ഷാമ ഭീഷണി നേരിടുന്ന പാകിസ്താനിലെ 80% കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്. നിലവിൽ സിന്ധു നദിയിലെ പാകിസ്താന്റെ അണക്കെട്ടുകൾക്ക് 30 ദിവസത്തെ ജലം മാത്രമേ സംഭരിക്കാൻ കഴിയൂ.

 

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാർ താൽക്കാലികമായി ഇന്ത്യ നിർത്തിവച്ചതിന് ശേഷം രൂക്ഷമായ ജലക്ഷാമ ഭീഷണി നേരിടുന്ന പാകിസ്താനിലെ 80% കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്. നിലവിൽ സിന്ധു നദിയിലെ പാകിസ്താന്റെ അണക്കെട്ടുകൾക്ക് 30 ദിവസത്തെ ജലം മാത്രമേ സംഭരിക്കാൻ കഴിയൂ.

'സിന്ധു നദിയിലെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ, പാകിസ്താനിലെ ജനസാന്ദ്രതയേറിയ സമതലങ്ങൾ കടുത്ത ജലക്ഷാമം നേരിടേണ്ടി വരും. പ്രത്യേകിച്ച് ശൈത്യകാലത്തും വേനൽക്കാലത്തും. പാകിസ്താനിലെ ജലസേചന കൃഷിയുടെ 80 ശതമാനവും സിന്ധു നദീതടങ്ങളെയാണ് ആശ്രയിക്കുന്നത്.' ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസിന്റെ 2025-ലെ പരിസ്ഥിതി ആഘാത റിപ്പോർട്ടിൽ പറയുന്നു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ശിക്ഷാനടപടിയായാണ് ഈ വർഷം ഏപ്രിൽ 22-ന് സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചത്. നദികളുടെ ഒഴുക്ക് പൂർണ്ണമായി തടയാൻ പരിമിതികളുണ്ടെങ്കിലും, ചെറിയ തടസ്സങ്ങൾ പോലും പാകിസ്താന്റെ കാർഷിക മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2025 മെയിൽ ചിനാബ് നദിയിലെ സലാൽ, ബഗ്ലിഹാർ അണക്കെട്ടുകളിൽ പാകിസ്താന് മുൻകൂട്ടി മുന്നറിയിപ്പ് നൽകാതെ ഇന്ത്യ 'റിസർവോയർ ഫ്‌ലഷിംഗ്' നടത്തിയപ്പോൾ ആഘാതം വലുതായിരുന്നു. പിന്നീട് ഇന്ത്യ അണക്കെട്ട് അടച്ചപ്പോൾ പാകിസ്താനിലെ പഞ്ചാബിലുള്ള ചിനാബ് നദിയുടെ പല ഭാഗങ്ങളും ദിവസങ്ങളോളം വറ്റിവരണ്ടതായും പിന്നീട് അണക്കെട്ട് വീണ്ടും തുറന്നപ്പോൾ വെള്ളത്തോടൊപ്പം ചെളിയും പ്രവഹിക്കുകയായിരുന്നു.