അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം ; 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

 

 അഫ്ഗാനിസ്ഥാനിലെ മൂന്നു പ്രവിശ്യകളിലായി പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടതായി താലിബാൻ. ഖോസ്ത്, കുനാർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 11 കുട്ടികളെ കൂടാതെ ഒരു സ്ത്രീയും പ്രായമായ ഒരു പുരുഷനും ഉൾപ്പെടുന്നുവെന്ന് താലിബാൻ മുഖ്യവക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.

'രാത്രി പാക് സൈന്യം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിക്കുകയും കുനാർ, ഖോസ്ത്, പക്തിക പ്രവിശ്യകളിലെ ജനവാസ മേഖലകളിൽ ബോംബാക്രമണം നടത്തുകയും ചെയ്തതതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് എക്സിലൂടെ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തുടർച്ചയാണ് പുതിയ സംഭവം.