ശത്രുവിനെ സഹായിച്ചാല്‍ എണ്ണ ഉത്പാദനം അവസാനിപ്പിക്കും ; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുരുതര ഭീഷണിയുമായി ഇറാന്‍

സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിര്‍ണ്ണായകമായ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

 

ഇത് തുടരാനാണ് ഭാവമെങ്കില്‍ ആ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി

മിഡില്‍ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാന്‍ സൈനിക കമാന്‍ഡര്‍ രംഗത്ത്. ഇറാന്റെ ശത്രുക്കള്‍ക്ക് ആക്രമണം നടത്താന്‍ മണ്ണോ സൗകര്യങ്ങളോ വിട്ടുനല്‍കിയാല്‍ മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയാന്‍ തയ്യാറെടുത്തുകൊള്ളാനാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഏറോസ്പേസ് ഫോഴ്സ് കമാന്‍ഡറെ ഉദ്ധരിച്ച് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.


പേര്‍ഷ്യന്‍ ഗള്‍ഫിലെ ചില രാജ്യങ്ങള്‍ മുമ്പ് ഇറാന്റെ ശത്രുക്കള്‍ക്ക് താവളമൊരുക്കിയിരുന്നുവെന്നും ഇത് തുടരാനാണ് ഭാവമെങ്കില്‍ ആ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി. ഇറാന്റെ ലക്ഷ്യപ്പട്ടികയില്‍ ഇനി സൈനിക താവളങ്ങള്‍ മാത്രമല്ല ഉള്ളതെന്നും മറിച്ച് മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണപ്പാടങ്ങളും റിഫൈനറികളും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിര്‍ണ്ണായകമായ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

അമേരിക്കയുടെ സൈനിക താവളങ്ങള്‍ നിലനില്‍ക്കുന്നതും അവരുടെ സഖ്യകക്ഷികളുമായ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയിലും വലിയ ആശങ്ക പടര്‍ത്തുന്നുണ്ട്. മേഖലയിലെ സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നയതന്ത്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.