നാറ്റോ ഉച്ചകോടിക്ക് പിന്നാലെ അമേരിക്കയെയും സഖ്യകക്ഷികളെയും രൂക്ഷമായി വിമർശിച്ച് ഉത്തര കൊറിയ

 

 പ്രോങ്യാങ്: തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് പിന്നാലെ അമേരിക്കയെയും സഖ്യകക്ഷികളെയും രൂക്ഷമായി വിമർശിച്ച് ഉത്തര കൊറിയ. തങ്ങളുടെ നിയമപരമായ പരമാധികാര അവകാശങ്ങളെ ഭീഷണിയായി ചിത്രീകരിക്കുന്ന നാറ്റോ നേതാക്കളുടെ നടപടിയെ ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം തള്ളിപ്പറഞ്ഞു. ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്

യു.എസിന്റെ സഖ്യകക്ഷികൾ സൈനിക ശക്തി വർധിപ്പിക്കുകയും ആയുധ സംഭരണം വേഗത്തിലാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച ഉത്തര കൊറിയ, ആണവ നിരായുധീകരണ ശ്രമങ്ങൾ ആദ്യം അമേരിക്കയുടെ സഖ്യകക്ഷികളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും തുടങ്ങണമെന്നാവശ്യപ്പെട്ടു. കൂടാതെ, നാറ്റോയുടെ ആണവ കരാറുകളിൽ പങ്കാളികളായ രാജ്യങ്ങളുടെ ആണവ മോഹങ്ങളും നിരായുധീകരണത്തിന്റെ പരിധിയിൽ വരണമെന്നും ഉത്തര കൊറിയ കൂട്ടിച്ചേർത്തു.

പാശ്ചാത്യ രാജ്യങ്ങൾ ആവശ്യപ്പെടുന്നതുപോലെ തങ്ങൾ ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്നും, ആ സാധ്യത പൂർണമായും അവസാനിച്ചെന്നും ഉത്തര കൊറിയ പ്രസ്താവിച്ചു. അതോടൊപ്പം തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ആയുധ ബലം വർധിപ്പിക്കുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു. നാറ്റോ ഒരു അധിനിവേശ സഖ്യമാണെന്നും സമാധാനത്തെക്കാൾ ഭൗമരാഷ്ട്രീയ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി.

തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ, 50 ബില്യൺ ഡോളറിലധികം വരുന്ന സൈനിക സംഭരണ-വ്യവസായ കരാറുകൾ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിന്റെ പ്രതിരോധച്ചെലവിന്റെ വലിയൊരു ഭാഗം വഹിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തുടർച്ചയായ സമ്മർദ്ദത്തിന് വഴങ്ങിയാണ് യൂറോപ്യൻ സഖ്യകക്ഷികൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

അതിനിടെ, ഉച്ചകോടിക്കിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് നാറ്റോ സഖ്യകക്ഷികളുമായി ആയുധ ഗവേഷണത്തിലും വികസനത്തിലും കൂടുതൽ സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് മേഖലയിലെ സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയുണ്ട്. തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഉത്തര കൊറിയൻ ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.