ഇറാനുമായി വ്യാപാര ബന്ധം പാടില്ല, ഒരു തരത്തിലും സഹായിക്കരുത്; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ ഭീഷണി

ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.

 

ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി

യുഎസ്- ഇറാന്‍ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്നതോ സഹായങ്ങള്‍ നല്‍കുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഒരു രാജ്യത്തിനെതിരെയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരണയിലെത്താന്‍ ഇറാന് താന്‍ മികച്ച അവസരം നല്‍കിയിരുന്നുവെങ്കിലും അവര്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങള്‍ക്ക് അത് അറിയാം എന്ന് പരാമര്‍ശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുര്‍ക്കി, ജര്‍മ്മനി, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്റെ പ്രധാന വ്യാപാര പങ്കാളികള്‍. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.