നെതന്യാഹുവും ട്രംപും ഒരുമിച്ച് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി

 

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഒരുമിച്ച് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നെതന്യാഹു ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനം ഉണ്ടാവില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.

ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി രംഗത്തു വന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിനിടെയാണ് സംയുക്ത വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

ഇസ്രയേല്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപിന്റെ 17 ശതമാനം തീരുവ ചുമത്തല്‍, ഗാസയില്‍ വെടിനിര്‍ത്തലിനുള്ള അന്വേഷണം, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്ക എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയായിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ ട്രംപ് പറഞ്ഞിരുന്നു.