'ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം' ; അടുത്താഴ്ച കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ത്ഥിച്ചെന്ന് ട്രംപ്

കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ വൈറ്റ് ഹൗസില്‍ നടന്നേക്കുമെന്ന് സൂചന

 

തുര്‍ക്കിയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ച തന്നെ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് ട്രംപ് അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ വൈറ്റ് ഹൗസില്‍ നടന്നേക്കുമെന്ന് സൂചന. ഇസ്രായേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ത്ഥിച്ചതായി ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളതെന്നും, 'ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

തുര്‍ക്കിയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ച തന്നെ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് ട്രംപ് അറിയിച്ചത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നെതന്യാഹു ട്രംപിനെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. ഈ സംഭാഷണത്തിനിടയിലാണ് ഇരുവരും ഉടന്‍ നേരിട്ട് കാണാമെന്ന് സമ്മതിച്ചത്. ഫെബ്രുവരിയില്‍ വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ വെച്ച് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇവര്‍ വീണ്ടും കാണാന്‍ ഒരുങ്ങുന്നത്. പശ്ചിമേഷ്യന്‍ നയങ്ങളെച്ചൊല്ലിയും ലെബനനിലെ സൈനിക നീക്കങ്ങളെച്ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ സമീപകാലത്ത് ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.