നേപ്പാളിലെ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി ഉയർന്നു, തെരച്ചിൽ തുടരുന്നു
നേപ്പാളിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി ഉയർന്നു. പ്രളയം ബാധിച്ച മേഖലകളിൽ നിന്ന് ശനിയാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. ഇതു വരെയും 843 മൃതദേഹങ്ങൾ പൂർണമായ നിലയിലും 501 മൃതദേഹങ്ങൾ അവയവങ്ങൾ നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയെന്നാണ് നേപ്പാൾ പൊലീസ് വ്യക്തമാക്കുന്നത്.
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി ഉയർന്നു. പ്രളയം ബാധിച്ച മേഖലകളിൽ നിന്ന് ശനിയാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. ഇതു വരെയും 843 മൃതദേഹങ്ങൾ പൂർണമായ നിലയിലും 501 മൃതദേഹങ്ങൾ അവയവങ്ങൾ നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയെന്നാണ് നേപ്പാൾ പൊലീസ് വ്യക്തമാക്കുന്നത്. ഇതിൽ 788 മൃതദേഹങ്ങളും പ്രായപൂർത്തിയായവരുടെയാണ്. 85 കുട്ടികളും മരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26നാണ് മഞ്ഞുമല ഇടിഞ്ഞു വീണതിനു പിന്നാലെ നേപ്പാൾ മിന്നൽപ്രളയം ഉണ്ടായത്.
കണ്ടെടുത്തവയിൽ 1,030 മൃതദേഹങ്ങൾ ഡിഎൻഎ ശേഖരിച്ചതിനു ശേഷം സംസ്കരിച്ചുവെന്നും പൊലീസ് പറയുന്നു. സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രളയമുണ്ടായി 11 ദിവസം പിന്നിടുമ്പോഴും 4,898 പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒമ്പതു ദിവസം അവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞവരെ ജീവനോടെ രക്ഷപെടുത്താൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് രക്ഷാപ്രവർത്തകർ.