നൈജറിൽ സൈനിക താവളം ആക്രമിച്ച് മോട്ടോർ ബൈക്കുകളിൽ എത്തിയ ആയുധധാരികൾ
നയാമെ: നൈജറിൽ സൈനിക താവളം ആക്രമിച്ച് മോട്ടോർ ബൈക്കുകളിൽ എത്തിയ ആയുധധാരികൾ. 34 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് തോക്ക് ധാരികളായ ഇരുനൂറിലേറെ പേർ മോട്ടോർ ബൈക്കുകളിൽ നൈജറിലെ പശ്ചിമ നഗരമായ ബാനിബാംഗൗവിലെ സൈനിക താവളം ആക്രമിച്ചത്. 14 സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നിരവധി തീവ്രവവാദികൾ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് നൈജർ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.
2023ൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറെ പ്രസിഡന്റ് മൊഹമ്മദ് ബസൂമിനെ സ്ഥാനഭ്രഷ്ടനാക്കിയതിന് പിന്നാലെ രാജ്യത്ത് പെരുകുന്ന തീവ്രവാദ ശ്രമങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെടുന്നതിന്റെ പേരിൽ രൂക്ഷ വിമർശനം നേരിടുന്ന സൈന്യം വീണ്ടും സമ്മർദ്ദത്തിലാവുന്നതാണ് നിലവിലെ ആക്രമണം. തികച്ചും ഭീരുത്വപരമായ ആക്രമണമാണ് നടന്നതെന്നാണ് പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്. എട്ട് വാഹനങ്ങളിലും 200 മോട്ടോർ ബൈക്കുകളിലുമാണ് അക്രമികളെത്തിയത്. അക്രമികളെ കണ്ടെത്താനായി ബാനിബാംഗൗവിൽ തെരച്ചിൽ ഊർജ്ജിതമാക്കിയതായി സൈന്യം വിശദമാക്കി.
മാലി, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരത്തിലാണ് ആക്രമണം ഉണ്ടായത്. ജിഹാദി ഗ്രൂപ്പുകളും ഇസ്ലാമിക തീവ്രവാദവും സജീവമായ മേഖലയാണ് ഇത്. സൈനിക ജണ്ടകളാണ് നൈജറിലും മാലിയിലും ഭരണ ചുമതലയിലുള്ളത്. അടുത്തിടെയായി ശക്തമായ ഇസ്ലാമിക തീവ്രവാദ ആക്രമണം ചെറുക്കാൻ സൈന്യം മേഖലയിൽ പരാജയപ്പെട്ടിട്ടുമുണ്ട്. ബോക്കോ ഹറാം തീവ്രവാദികളും നൈജറിൽ സജീവമാണ്. കഴിഞ്ഞ രണ്ട് വർഷമായി സൈനിക ഭരണമാണ് നൈജറിലുള്ളത്. ഇസ്ലാമിക തീവ്രവാദ സംഘങ്ങൾക്കെതിരെ ശക്തമായി പോരാടിയിരുന്ന ഫ്രാൻസ്, അമേരിക്കൻ സൈനിക സഹായം നൈജറിലെ സേന ഉപേക്ഷിച്ചിരുന്നു.