'ചന്ദ്രൻ ഞങ്ങളുടേതാണ്' ; വിചിത്ര അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്
ചന്ദ്രൻ തങ്ങളുടേതാണെന്ന വിചിത്ര അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വാദം ഉന്നയിച്ചത്. 'The moon is ours' (ചന്ദ്രൻ ഞങ്ങളുടേതാണ്) എന്ന സന്ദേശത്തോടൊപ്പം അമേരിക്കൻ പതാകയുടെയും ചന്ദ്രന്റെയും ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ഇതിനുപുറമേ, അമേരിക്കൻ സ്പേസ് ഫോഴ്സിനായി തയാറാക്കിയ പുതിയ നിറത്തിലുള്ള യൂണിഫോമുകളുടെ എഐ (AI) ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ തീർത്തും തള്ളിക്കളയുന്ന ട്രംപിന്റെ ഈ പരാമർശത്തിനെതിരെ ആഗോളതലത്തിൽ വ്യാപക വിമർശനവും ചർച്ചകളുമാണ് ഉയരുന്നത്.
1967-ലെ അന്താരാഷ്ട്ര 'ഔട്ടർ സ്പേസ് ട്രീറ്റി' (Outer Space Treaty) പ്രകാരം ചന്ദ്രൻ ഉൾപ്പെടെയുള്ള യാതൊരു ആകാശഗോളങ്ങളിലും ഒരു രാജ്യത്തിനും പരമാധികാരം ഉന്നയിക്കാൻ അവകാശമില്ല. അമേരിക്കയും ഒപ്പുവെച്ചിട്ടുള്ള ഈ സുപ്രധാന കരാറിനെ ലംഘിച്ചുകൊണ്ടാണ് ട്രംപിന്റെ പുതിയ വാദം. ചന്ദ്രന് പുറമേ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കും അമേരിക്കയുടേതാണെന്ന് അവകാശപ്പെടുന്ന എഐ ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.