വൈറ്റ് ഹൗസ് വെടിവെപ്പിൽ അറസ്റ്റിലായ പ്രതിയുടെ സന്ദേശം പുറത്ത്
ഹിൽട്ടൺ ഹോട്ടലിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക സംഘടന ഒരുക്കിയ അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിൽ അറസ്റ്റിലായ പ്രതി 31കാരൻ കോൾ തോമസ് അലൻ, ആക്രമണത്തിന് മുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശം പുറത്ത്. അതിൽ ‘ബാലപീഡകൻ, ബലാത്സംഗം, രാജ്യദ്രോഹി’ എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നു.
വാഷിങ്ടൺ: ഹിൽട്ടൺ ഹോട്ടലിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക സംഘടന ഒരുക്കിയ അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിൽ അറസ്റ്റിലായ പ്രതി 31കാരൻ കോൾ തോമസ് അലൻ, ആക്രമണത്തിന് മുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശം പുറത്ത്. അതിൽ ‘ബാലപീഡകൻ, ബലാത്സംഗം, രാജ്യദ്രോഹി’ എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നു.
‘ഒരു ബാലപീഡകന്റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ എന്റെ കൈകൾ പങ്കാളിയാക്കാൻ ഞാൻ ഇനി ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു കുറിപ്പ്’. ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയോ പേരെടുത്ത് പറയാതെയാണ് സന്ദേശം.
അതേസമയം, ട്രംപിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ മാത്രമാണ് താൻ ലക്ഷ്യം വെക്കുന്നതെന്ന് പ്രതി വ്യക്തമാക്കിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിലും എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങളാണ് പ്രതി സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ട്രംപ് ഭരണകൂടത്തിലെ എല്ലാ ഉദ്യോഗസ്ഥരും താൻ ലക്ഷ്യമിടുന്നവരുടെ പട്ടികയിൽ ഉണ്ടെന്നും ഉയർന്ന പദവിയിലുള്ളവർക്കായിരിക്കും മുൻഗണനയെന്നും ഇയാൾ കുറിച്ചിരുന്നു. എന്നാൽ പട്ടികയിൽ നിന്ന് മിസ്റ്റർ പട്ടേലിനെ ഒഴിവാക്കിയതായും പറയുന്നു. ഹോട്ടൽ സുരക്ഷാ ഉദ്യോഗസ്ഥർ, ക്യാപിറ്റൽ പൊലീസ്, ഹോട്ടൽ ജീവനക്കാർ, അതിഥികൾ എന്നിവർ തന്റെ ലക്ഷ്യങ്ങളല്ലെന്ന് കോൾ തോമസ് അലൻ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആരോപണങ്ങളെ ട്രംപ് തള്ളികളഞ്ഞു. സി.ബി.എസിന് നൽകിയ അഭിമുഖത്തിൽ പ്രതിയുടെ കുറിപ്പിനെ ‘തീവ്രവൽക്കരിച്ച’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കൂടാതെ പ്രതിയുടെ കുറിപ്പ് വായിച്ചതിന് മാധ്യമങ്ങളെ ‘ഭയാനകരായ ആളുകൾ’ എന്ന് വിശേഷിപ്പിച്ച ട്രംപ് ‘അതെ അവൻ അത് എഴുതി. ഞാൻ ഒരു ബലാത്സംഗക്കാരനല്ല. ഞാൻ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല’ എന്ന് എന്നും കൂട്ടിച്ചേർത്തു.