ഇറാൻ അമേരിക്കക്ക് വളരെ ഗുരുതരമായ ഭീഷണി ഉയർത്തുന്നത് തുടരുകയാണ് ; യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
ജനീവ: ഇറാൻ അമേരിക്കക്ക് വളരെ ഗുരുതരമായ ഭീഷണി ഉയർത്തുന്നത് തുടരുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ജനീവയിൽ വ്യാഴാഴ്ച ആരംഭിച്ച നിർണായകമായ ആണവചർച്ചകൾക്ക്, യു.എസ്- ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ മൂന്നാം റൗണ്ട് പരോക്ഷ ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് റൂബിയോയുടെ പരാമർശങ്ങൾ.
ഇറാൻറെ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടെങ്കിലും അവ വീണ്ടും പുനർനിർമിക്കാനും വ്യാപിപ്പിക്കാനും ടെഹ്റാൻ ശ്രമിക്കുന്നതായും റൂബിയോ ആരോപിക്കുന്നു. നിലവിൽ യുറേനിയം സമ്പൂഷ്ടീകരണം നടക്കുന്നില്ലെങ്കിലും അതിനുളള സജ്ജീകരണങ്ങൾ അവർ ഒരുക്കുന്നുണ്ടെന്നും ഇറാൻറെ പക്കലുളള ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയെയും പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെയും നേരിട്ട് ലക്ഷ്യം വെച്ചുളളതാണെന്നും അദ്ദേഹം വ്യക്തമാക്കി. മിസൈൽ പ്രോഗ്രാമിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ വിസമ്മതിക്കുന്നത് വലിയൊരു പ്രതിസന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിൽ അമേരിക്ക വൻ തോതിൽ സൈനിക സന്നാഹങ്ങൾ ഒരുക്കുന്നതിനിടെയാണ് ഈ ചർച്ചകൾ നടക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ വളരെ മോശമായ കാര്യങ്ങൾ നടക്കുമെന്ന് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻറെ മധ്യസ്ഥതയിൽ നടക്കുന്ന ഈ പരോക്ഷ ചർച്ചകളിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് സ്റ്റീവ് വിറ്റ്കോഫും ജാരോഡ് കുഷ്നറുമാണ്. ഇറാനെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതിനിധീകരിക്കും.