'യേശു പലസ്തീനി'യെന്ന് പരസ്യ ബോര്‍ഡ്; ചര്‍ച്ചയായി അമേരിക്കയിലെ ടൈംസ് സ്‌ക്വയറിലെ ക്രിസ്മസ് സന്ദേശം

 

അമേരിക്കന്‍-അറബ് ആന്റി-ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എഡിസി) പണം നല്‍കിയാണ് പരസ്യബോര്‍ഡില്‍ ക്രിസ്മസ് ആശംസ പ്രദര്‍ശിപ്പിച്ചത്.

 

യേശു പലസ്തീനിയാണ് എന്ന വാചകമാണ് ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ തെളിഞ്ഞത്

വിവാദത്തിന് തിരികൊളുത്തി ടൈംസ് സ്‌ക്വയറില്‍ പ്രത്യക്ഷപ്പെട്ട പരസ്യ സന്ദേശം. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ ഒരു ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട പരസ്യമാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. യേശു പലസ്തീനിയാണ് എന്ന വാചകമാണ് ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ തെളിഞ്ഞത്. ക്രിസ്മസ് ആശംസയ്ക്കൊപ്പമാണ് യേശു പലസ്തീനിയാണ് എന്ന സന്ദേശം പരസ്യബോര്‍ഡില്‍ തെളിഞ്ഞത്. ഇത് രാഷ്ട്രീയ പ്രസ്താവനയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിരുന്നിട്ടുണ്ട്. അമേരിക്കന്‍-അറബ് ആന്റി-ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എഡിസി) പണം നല്‍കിയാണ് പരസ്യബോര്‍ഡില്‍ ക്രിസ്മസ് ആശംസ പ്രദര്‍ശിപ്പിച്ചത്.

പച്ച നിറത്തിന്റെ പശ്ചാത്തലത്തില്‍ കടും കറുപ്പ് അക്ഷരങ്ങളിലായിരുന്നു സന്ദേശം. പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം ഭിന്നിപ്പിക്കുന്നതോ പ്രകോപനപരമോ ആണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സൗഹാര്‍ദ്ദവും സമാധാനവും നിറയേണ്ട ഒരു അവധിക്കാലത്ത് ചരിത്രം, വിശ്വാസം, സ്വത്വം എന്നീ ചര്‍ച്ചകള്‍ക്കാണ് ഈ സന്ദേശം തുടക്കമിടുക എന്ന വിമര്‍ശനം ഉയരുന്നുണ്ട്.

പലസ്തീന്‍ സ്വത്വത്തെ ഇല്ലാതാക്കുന്നതിനെതിരെയുള്ള സാംസ്‌കാരിക പ്രതിരോധം എന്ന നിലയിലാണ് പരസ്യബോര്‍ഡിലെ സന്ദേശം എന്നാണ് അമേരിക്കന്‍-അറബ് ആന്റി-ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാം യേശുവിനെ ഒരു പ്രവാചകനായി ബഹുമാനിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ഇന്‍സ്റ്റാ?ഗ്രാമില്‍ പങ്കിട്ട പ്രസ്താവനയിലാണ് എഡിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 'ഗാസയില്‍ വംശഹത്യ നടക്കുമ്പോള്‍, യേശുവിന്റെ ജന്മസ്ഥലം ഉപരോധത്തിലും അധിനിവേശത്തിലും ആയിരിക്കുമ്പോള്‍, ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്ത് ഞങ്ങള്‍ ഒരു അടിസ്ഥാന സത്യം വീണ്ടെടുക്കുന്നു' എന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. യേശുവിനെ ബെത്ലഹേമില്‍ ജനിച്ച ഒരു പലസ്തീന്‍ അഭയാര്‍ത്ഥിയായാണ് ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പരസ്യബോര്‍ഡിലെ സന്ദേശവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്.