ലെബനനുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി ഇസ്രയേല്‍

വെടിനിര്‍ത്തലില്‍ ലെബനനന്‍ ഉള്‍പ്പെടാത്തത് ഹിസ്ബുള്ളയുടെ സാന്നിധ്യം മൂലമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശദീകരണം.

 

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

ഇസ്രയേല്‍ ലെബനനില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത ആഴ്ച ഇരു രാജ്യങ്ങളും യുഎസില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. യുഎസ് അധികൃതരെ ഉദ്ദരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പാകിസ്താന്റെ മുന്‍കൈയില്‍ ഈ ആഴ്ച അവസാനം ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാകിസ്താനില്‍ വെച്ചാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച. ഇതിന് ചുവട് പിടിച്ചാണ് ഇസ്രയേല്‍ ലെബനന്‍ ചര്‍ച്ചയ്ക്കും വഴി തെളിഞ്ഞിരിക്കുന്നത്.

ഇറാനും യുഎസും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഇസ്രയേല്‍ ലെബനനെ ആക്രമിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തലില്‍ ലെബനനന്‍ ഉള്‍പ്പെടാത്തത് ഹിസ്ബുള്ളയുടെ സാന്നിധ്യം മൂലമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശദീകരണം.