ഇറാൻ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ ഡ്രോൺ ഫാക്ടറി പൂർണമായും തകർന്നു
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ ഇസ്രായേലിലെ ഡ്രോൺ നിർമ്മാണ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.
തെഹ്റാൻ : ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ ഇസ്രായേലിലെ ഡ്രോൺ നിർമ്മാണ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. പെറ്റ ടിക്വയിലെ 'ഏറോ സോൾ ഏവിയേഷൻ സൊല്യൂഷൻസ്' (Aero Sol) എന്ന സ്ഥാപനമാണ് പൂർണമായും തകർന്നത്. ആക്രമണത്തിൽ ഫാക്ടറിയിലെ യന്ത്രസാമഗ്രികളും അടിസ്ഥാന സൗകര്യങ്ങളും പൂർണമായും നശിച്ചതായും ഇനിയൊരു പുനർനിർമാണം സാധ്യമല്ലാത്ത വിധം കെട്ടിടം തകർന്നതായും കമ്പനി സി.ഇ.ഒ ഇസ്രായേൽ വാസർലോഫ് അറിയിച്ചു.
മിസൈൽ ആക്രമണത്തിൽ ഫാക്ടറി നിലനിന്നിരുന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെടുകയും പരിസരമാകെ തകരുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15 മില്യൺ ഷെക്കേൽ (ഇസ്രായേലി കറൻസി) നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ പറയുന്നത്. പ്രതിരോധ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾ, പൈലറ്റ് ഹെൽമെറ്റുകൾ, ബോംബ് ഘടകങ്ങൾ എന്നിവ നിർമിക്കുന്ന ഇസ്രായേലിന്റെ നിർണയക കേന്ദ്രമാണ് ഇറാന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞത്.
പ്രത്യക്ഷത്തിൽ പ്രതിരോധ നിർമാണ കേന്ദ്രമാണെന്ന് തിരിച്ചറിയാൻ പ്രയാസമാണെങ്കിലും, പൊതുവിവരങ്ങൾ ലഭ്യമായതിനാൽ കൃത്യമായി ലക്ഷ്യംവെച്ച് തന്നെയാണ് ആക്രമണം നടത്തിയതെന്ന് ഏറോ സോളിന്റെ സി.ഇ.ഒ വ്യക്തമാക്കി. എന്നാൽ കമ്പനിക്കുള്ളിൽ നിന്ന് ആരെങ്കിലും വിവരങ്ങൾ ചോർത്തിയതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ കെട്ടിടം തകർന്നുവെങ്കിലും പ്രധാനപ്പെട്ട ഡേറ്റ ഫയലുകളും കമ്പ്യൂട്ടറുകളും ചില ഡ്രോണുകളും മാത്രമാണ് വീണ്ടെടുക്കാൻ കഴിഞ്ഞത്.