ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനികർക്കിടയിൽ ആത്മഹത്യാ ശ്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്
തെൽ അവീവ്: ഗസ്സ വംശഹത്യയിൽ പങ്കാളികളായ ഇസ്രായേൽ പ്രതിരോധ സേനയിലെ (ഐ.ഡി.എഫ്) സൈനികർക്കിടയിൽ ആത്മഹത്യാ ശ്രമങ്ങൾ വർധിച്ചതായി പാർലമെന്റിൽ റിപ്പോർട്ട്. 2024 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ 279 ഐഡിഎഫ് സൈനികരാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് കെനേസത്ത് ഗവേഷണ, വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് സർവിസിലുള്ള സൈനികരുടെ കണക്കാണെന്നും സൈനിക സേവനം പൂർത്തിയാക്കിയ വിമുക്തഭടന്മാരുടേതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗസ്സയിൽ കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരദൃശ്യങ്ങളും ഇസ്രായേൽ സൈനികരുടെ മരണങ്ങളും സൈനികരിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. റിസർവ് സൈനികരെ വലിയ തോതിൽ അണിനിരത്തിയത് ആത്മഹത്യാ നിരക്ക് വർധിക്കുന്നതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇക്കാലയളവിൽ ഒരു സൈനികൻ ആത്മഹത്യ ചെയ്യുമ്പോൾ ആനുപാതികമായി ഏഴ് സൈനികർ ആത്മഹത്യാശ്രമം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇടതുപക്ഷ പാർട്ടിയായ ഹദാഷ് താലിന്റെ പാർലമെന്റംഗം ഓഫിർ കാസിഫിന്റെ അഭ്യർത്ഥന പ്രകാരമാണ് റിപ്പോർട്ട് പാർലമെന്റിൽ വെച്ചത്. ഐ.ഡി.എഫ് മെഡിക്കൽ കോർപ്‌സിന്റെ മാനസികാരോഗ്യ കേന്ദ്രം നൽകിയ വിവരങ്ങളുടെയും പാർലമെന്റ് കമ്മിറ്റി ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.