ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വന്‍ നാശനഷ്ടമെന്ന് സൂചന

'ടു-സ്റ്റേജ് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍' ആണ് ഇറാന്‍ പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു.

 

ഇറാന്റെ മിസൈലുകളെ തടയാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ഇസ്രായേല്‍ സൈന്യം സമ്മതിച്ചു

ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന് ആഴ്ച പിന്നിടുന്ന യുദ്ധത്തിലെ നിര്‍ണ്ണായകമായ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെക്കന്‍ ഇസ്രായേലിലെ ദിമോണ , അരാദ് എന്നീ നഗരങ്ങളെയാണ് ഇറാന്‍ ലക്ഷ്യം വെച്ചത്. ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്.

ഇറാന്റെ മിസൈലുകളെ തടയാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ഇസ്രായേല്‍ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളില്‍ മിസൈലുകള്‍ നേരിട്ട് പതിച്ചു. പരിക്കേറ്റ പത്തോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമെന്നാണ് വിവരം. 'ടു-സ്റ്റേജ് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍' ആണ് ഇറാന്‍ പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ ശേഷി അത്യാധുനികമാണെന്ന് ഈ ആക്രമണത്തിലൂടെ വ്യക്തമായി.

വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി.