ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കും ; മുജ്തബ ഖമനയിക്ക് ഫണ്ടെത്തിക്കുന്ന അലി അന്‍സാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപരോധവുമായി യുഎസ്

ഐ ആര്‍ ജി സിക്ക് സാമ്പത്തിക സഹായം നല്‍കി എന്നാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി അലി അന്‍സാരിക്കെതിരായ ആരോപണം.

 

ഇറാന്‍ - യുഎസ് സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് അമേരിക്കുടെ പുതിയ നീക്കം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെ ഇറാനു മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ അലി അന്‍സാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക സാമ്പത്തിക വിലക്ക് ഏര്‍പ്പെടുത്തി. ഇറാന്‍ ഭരണ നേതൃത്വത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇറാന്‍ - യുഎസ് സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് അമേരിക്കുടെ പുതിയ നീക്കം.

ഐ ആര്‍ ജി സിക്ക് സാമ്പത്തിക സഹായം നല്‍കി എന്നാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി അലി അന്‍സാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും അന്‍സാരിക്കെതിരെ സമാനമായ രീതിയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പൊതു പണം ദുരുപയോഗം ചെയ്ത് അന്‍സാരി വിദേശ രാജ്യങ്ങളില്‍ വന്‍തോതില്‍ റിയല്‍ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങള്‍ നടത്തിയെന്നാണ് യുഎസിന്റെ വാദം. യുഎസ് ഉപരോധം മറികടന്ന് ഇറാനിയന്‍ ബാങ്കുകള്‍ക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകള്‍ നടത്തുന്ന ഇറാന്റെ മൂന്ന് മണി എക്‌സ്‌ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദേശ ഷെല്‍ കമ്പനികളെയും യുഎസ് ട്രഷറി വിഭാഗം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇറാന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.