പരമോന്നത നേതാവിന്റെ ഭൗതികദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഇറാനിയന്‍ നേതാക്കള്‍ ; ടെഹ്‌റാനില്‍  ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി

അഞ്ച് ദിവസം നീളുന്ന സംസ്‌കാര ചടങ്ങുകളില്‍ രണ്ട് കോടിയോളം പേര്‍ പങ്കെടുക്കുമെന്നാണ് ഇറാന്‍ അധികൃതര്‍ കണക്കാക്കുന്നത്.

 

അലി ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചതിനിടെ വൈകാരിക രംഗങ്ങള്‍ക്ക് സാക്ഷിയായി രാജ്യതലസ്ഥാനമായ ടെഹ്രാനിലെ ഗ്രാന്‍ഡ് മൊസല്ല. പരമോന്നത നേതാവിന്റെ ഭൗതികദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഇറാനിയന്‍ നേതാക്കള്‍. അലി ഖമനേയിയുടെ ഭൗതികദേഹം ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് എത്തിച്ചതിനിടെ ആണ് നേതാക്കള്‍ വികാരഭരിതരായത്. അലി ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇറാനിലും ഇറാഖിലുമായി ദിവസങ്ങള്‍ നീളുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ചയാണ് തുടക്കമായത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാ?ഗ്ചി, ജുഡീഷ്യറി ചീഫ് ഘോലാം ഹൊസൈന്‍ മൊഹ്സെനി എജെയി, എക്‌സ്‌പെന്‍ഡന്‍സി കൗണ്‍സില്‍ ചെയര്‍മാന്‍ ആയത്തുള്ള സാദിഖ് അമോലി ലാരിജാനി തുടങ്ങിയ നേതാക്കള്‍ പരമോന്നത നേതാവിന് അന്തിമോപചാരം അര്‍പ്പിച്ചു. അഞ്ച് ദിവസം നീളുന്ന സംസ്‌കാര ചടങ്ങുകളില്‍ രണ്ട് കോടിയോളം പേര്‍ പങ്കെടുക്കുമെന്നാണ് ഇറാന്‍ അധികൃതര്‍ കണക്കാക്കുന്നത്.

തിങ്കളാഴ്ച ആണ് തലസ്ഥാന നഗരിയിലൂടെ വിലാപയാത്ര നടക്കുക. അതുവരെ മൃതദേഹം ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ക്വാം, ബാഗ്ദാദ്, കര്‍ബല, നജഫ് എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടക്കും. ജൂലൈ ഒന്‍പതിന് വടക്കുകിഴക്കന്‍ ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഖമനെയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്.